Friday, February 11, 2005

ഹൃദയമുരളി (Sujatha)

If you ask me which one I consider as the most beautiful and touching poem I ever read, I will definitely vote this short poem:

The music of silence
Entered my heart
And made seven holes
To make it a flute

This was written by a gifted girl named Sujatha, a few months before her death by heart disease. I don't know whether her disease was due to holes in the heart though...

No other poem has touched my heart as this little poem...

ഞാനിതിനെ തര്‍ജ്ജമ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടു്‌. ഒന്നും ഈ കവിതയുടെ നൂറിലൊന്നു വികാരം പോലും ഉണ്ടാക്കിയില്ല. ഒരു വിഫലശ്രമം (1984) താഴെച്ചേര്‍ക്കുന്നു:

ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ!


Does anyone know any other poem by Sujatha? She had written poems in English and Malayalam. I was a small boy when I heard about her death and this poem.

2005/11/17:

ഇതിന്റെ ഞാന്‍ ചെയ്ത മറ്റു ചില പരിഭാഷകള്‍ കൂടി കാണണമെന്നു പലരും ആവശ്യപ്പെട്ടു. ഓര്‍മ്മയുള്ള രണ്ടെണ്ണം താഴെച്ചേര്‍ക്കുന്നു:

1.

മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?

2.

മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്‌ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?


കൂടുതല്‍ പരിഭാഷകള്‍ക്കു്‌ സുനിലിന്റെ വായനശാലയിലെ ഈ ലേഖനവും അതിന്റെ പിന്മൊഴികളും വായിക്കുക.

ഉണരുക! (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ റുബായിയാത്തിലെ ആദ്യത്തെ പദ്യത്തിന്റെ പരിഭാഷ (1981):

കമ്പം കൈവിട്ടുണരുക, നിശാവേദിയില്‍ നിന്നുമായ്‌ തന്‍
മുമ്പില്‍ക്കാണായിടുമൊരുഡുവൃന്ദത്തെയോടിച്ചതിന്‍ തന്‍
പിമ്പേ പായിച്ചിരവിനെയുമാ വിണ്ണില്‍ നിന്നും, കരത്താ-
ലമ്പെയ്യുന്നൂ നൃപഭവനശൃംഗത്തിലാദിത്യദേവന്‍!

മൂലകവിത:

WAKE! For the Sun, who scatter'd into flight
The Stars before him from the Field of Night,
Drives Night along with them from Heav'n, and strikes
The Sultan's Turret with a Shaft of Light.

പാപം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ (2005):

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

മൂലകവിത:

Oh Thou, who didst with pitfall and with gin
Beset the Road I was to wander in,
Thou wilt not with Predestined Evil round

Enmesh, and then impute my Fall to Sin!

എന്റെ സ്വര്‍ഗ്ഗം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ പ്രസിദ്ധമായ ചതുഷ്പദിയുടെ പരിഭാഷ (1984):

സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ!
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

മൂലകവിത: (Fitzgerald Translation)

A book of verses underneath the bough,
A jug of wine, a loaf of bread, and thou
Beside me singing in the winderness,
Oh, the Wilderness were paradise enough!

സ്മരണ (Vassily Zhukhovky)

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കി(Vassily Zhukhovsky)യുടെ ഒരു കൊച്ചു കവിതയുടെ പരിഭാഷ (1986):

ഭുവനത്തെയാനന്ദപൂര്‍ണ്ണമാക്കാ-
നൊരു ജീവിതം മൊത്തമാഗ്രഹിച്ച
പ്രിയരാം സതീര്‍ത്ഥ്യരെപ്പിന്നെയേതോ
നിമിഷത്തില്‍ ദുഃഖത്തൊടോര്‍ത്തിടുമ്പോള്‍
അഴലാര്‍ന്നു ചൊല്ലായ്ക: "മത്സഖാക്കള്‍
മൃതരായി, വിട്ടുപോയ്‌" എന്നു നിങ്ങള്‍;
പറയേണം നന്ദിയോടിപ്രകാരം:
"അവര്‍ വാണു നമ്മളൊത്തിത്ര നാളും!"

റഷ്യന്‍ ഭാഷ unicode-ലാക്കാനുള്ള വിദ്യ മനസ്സിലാക്കിയാല്‍ ഇതിന്റെ മൂലകവിത ഒരു comment ആയി കൊടുക്കാം. ഇംഗ്ലീഷ്‌ പരിഭാഷകള്‍ കിട്ടിയാലും കൊടുക്കാം.

Thursday, February 10, 2005

സുഹൃത്തു്‌ (സുഗതകുമാരി)

സുഗതകുമാരിയുടെ ഒരു കവിതയുടെ അവസാനം:

നിഷ്ഫലമല്ലീ ജന്‍മം - തോഴ,
നിനക്കായ്‌ പാടുമ്പോള്‍,
നിഷ്ഫലമല്ലീ ഗാനം, നീയിതു
മൂളി നടക്കുമ്പോള്‍...

സുഗതകുമാരിയുടെ ആ കവിത എനിക്കു്‌ അത്ര ഇഷ്ടമല്ല. എങ്കിലും, ഈ നാലു വരി അതീവ ഹൃദ്യമായി തോന്നിയിട്ടുണ്ടു്‌. ഏറ്റവും കവിത തുളുമ്പുന്ന വരികളായി ഞാന്‍ കരുതുന്ന ചില കാവ്യങ്ങളില്‍ ഒന്നു്‌.

My translation (1984) ("തോഴ" എന്നതിനെ "തോഴി" എന്നാക്കിയാല്‍) :


My life is not in vain, my friend,
When I sing for thee;
My song is not waste, when it lends
Thy lovely lips a glee!

എന്താണു കവിത? (അഥവാ തര്‍ജ്ജമയുടെ മനശ്ശാസ്ത്രം)

എന്താണു കവിത?

ഈ ചോദ്യത്തിനു്‌ സാഹിത്യശാസ്ത്രത്തിലെ പല മഹാന്‍മാരും പല ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്‌. സഹൃദയര്‍, ചമത്ക്കാരം, അലങ്കാരം, ധ്വനി, പദ്യം, സായുജ്യം തുടങ്ങി പല വാക്കുകളും ഉള്‍പ്പെടുന്ന നിര്‍വ്വചനങ്ങള്‍.


ഏതാണ്ടു പതിന്നാലു വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ എനിക്കൊരു നിര്‍വ്വചനം തോന്നി:


എന്തെങ്കിലും വായിച്ചാല്‍ തര്‍ജ്ജമ ചെയ്യണമെന്നു തോന്നുമോ അതാണു കവിത.


തര്‍ജ്ജമ ചെയ്യല്‍ ഒരു തരം മോഷണമാണു്‌. മറ്റൊരാളുടേതായ സുന്ദരമായ വസ്തു ഏതെങ്കിലും വിധത്തില്‍ സ്വന്തമാക്കി ആനന്ദിക്കുന്ന ഒരു പ്രക്രിയ. മഹത്തായ ആശയങ്ങള്‍ സ്വന്തം തൂലികയിലൂടെ പുറത്തുവരുമ്പോള്‍ ഒരു സുഖം. ഒരു പക്ഷേ ഇതു്‌ ഒരു മാനസികവൈകൃതമാവാം.


പതിമൂന്നു മുതല്‍ ഇരുപത്തിനാലു വരെ വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരുപാടു കവിതകള്‍ തര്‍ജ്ജമ ചെയ്തിരുന്നു. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, സംസ്കൃതം, റഷ്യന്‍ എന്നീ ഭാഷകളില്‍ നിന്നു മലയാളം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലേക്കു്‌. ഇവയില്‍ ഏതാണ്ടു നാല്‍പ്പതോളം റഷ്യന്‍ കവിതകളുടെയും നൂറില്‍പ്പരം സംസ്കൃതശ്ലോകങ്ങളുടെയും Omar Khayyam-ന്റെ Rubaiyat-ലെ (Fitzgerald Translation) എല്ലാ ശ്ലോകങ്ങളുടെയും മലയാളപരിഭാഷകളും, ചില മലയാളകവിതാശകലങ്ങളുടെ ഇംഗ്ലീഷ്‌ പരിഭാഷകളും ഉള്‍പ്പെടുന്നു.


ഇവയില്‍ ഒന്നും നന്നായിട്ടില്ല. ഒന്നും എനിക്കു്‌ ഇഷ്ടപ്പെട്ടിട്ടുമില്ല. ഇവയെ മൂലകവിതകളോടു ചേര്‍ത്തു വായിക്കുമ്പോള്‍ എല്ലാം നശിപ്പിക്കണമെന്നു തോന്നും. ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. മിക്കതും മറ്റാരും കണ്ടിട്ടുമില്ല. ഒന്നും സൂക്ഷിച്ചുവെച്ചിട്ടുമില്ല. എങ്കിലും പലതും ഓര്‍മ്മയുണ്ടു്‌.


ഓര്‍മ്മയുള്ളതൊക്കെ My Translations എന്ന തലക്കെട്ടില്‍ ഇവിടെ പ്രസിദ്ധീകരിക്കുവാന്‍ പോവുകയാണു്‌. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുകയാണെങ്കില്‍ ആകട്ടെ.


പറ്റുമെങ്കില്‍ ഒറിജിനലുകളും പ്രസിദ്ധീകരിക്കും. റഷ്യന്‍ ഭാഷ unicode-ല്‍ പ്രസിദ്ധീകരിക്കാനുള്ള എന്തെങ്കിലും വിദ്യ ആര്‍ക്കെങ്കിലും അറിയാമോ?